Jul 21, 2014

പതിനൊന്നു മണിപ്പൂക്കള്‍















പതിനൊന്നു മണിപ്പൂക്കള്‍
പുസ്തക സഞ്ചി
തുറിച്ചു നോക്കുന്ന നേരത്ത്
ടൈംടേബിള്‍ തെറ്റിച്ച്
പുസ്തകങ്ങള്‍പെറുക്കിക്കൂട്ടി
ഒരൊറ്റയോട്ടം
സ്‌ക്കൂളിന്റെ പടികടന്ന്
മീനാക്ഷിടീച്ചറുടെ ക്‌ളാസില്‍ ചെന്നപ്പോള്‍,
ടീച്ചര്‍ പറഞ്ഞു
ഗറ്റൗട്ട്, നിനക്കെന്താ
വീട്ടില്‍ പണി
അന്നേരം ക്‌ളാസിനു പുറത്ത്
പതിനൊന്നു മണിപ്പൂക്കള്‍ വിരിഞ്ഞു.

(പി.എസ്. രാമദാസ്,കടവല്ലൂര്‍)
 *************************
 അസ്തമന ദൃശ്ശ്യങ്ങള്‍
കാറ്റും കടലും
കര തിന്നുന്ന സന്ധ്യയില്‍
നിലാവിന്റെ വരമ്പത്ത്
നിഴല്‍ ചുണ്ടിന്റെ പാതി
വറുത്തു കോരിയെടുത്തപ്പോള്‍
പകുതി വേവു മാത്രം.
പകല്‍ സ്വപ്നങ്ങളില്‍ ചുര മാന്തി,
രാത്രിയിലിരുള്‍ നോക്കി
കതകടച്ച് കൂടെ കിടന്നവളുടെ
മുലച്ചെപ്പിലൊളി-
ച്ചതെന്റെ മുഖം.
തിരച്ചിറകിലെവിടെയോ
ഒരു തോണിക്കാരന്റെ നിലവിളി.
അഴിമുഖ ച്ചുഴിയില്‍
പേനയെറിഞ്ഞ്
തിരിച്ചു പോന്നവന്‍ കവി.

(പി.എസ്. രാമദാസ്,കടവല്ലൂര്‍)
 കടവല്ലൂര്‍ സ്വദേശി. 
കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍, ശ്രീകൃഷ്ണ കോളേജ്, സെന്റ് തോമാസ് കോളേജ്,കരള സര്‍വകലാശാല (ജേണലിസം-ടെലിവിഷന്‍ ന്യൂസ് റീഡിംഗ്) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 
അദ്ധ്യാപകന്‍, ജേണലിസ്റ്റ്, സാഹിത്യകാരന്‍, പ്രാസംഗികന്‍, ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകന്‍.
2007ല്‍ ആദ്യ കവിതാ സമാഹാരം നിറം ന്ഷടപ്പെടാത്തവര്‍ പ്രസിദ്ധീകരിച്ചു.
 

 2001ല്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍  ഇന്റലക്ച്വല്‍ ജയന്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആകാശവാണി ദല്‍ഹി നിലയത്തില്‍ നിന്നും മലയാള വാര്‍ത്തകള്‍ വായിക്കുന്നു. 
ദല്‍ഹി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മാനേജര്‍.

No comments:

Post a Comment