Aug 17, 2011

ഓര്‍മയുണ്ടോ...... ഈമുഖം.
നിങ്ങളുടെ വീട് പഴയതാണെങ്കില്‍ മച്ചിന്‍ പുറത്തെവിടെയെങ്കിലും ഒരു ഇരുണ്ട കോണില്‍ കരിപിടിച്ച എന്റെമുഖം കാണാം. ഒരുകാലത്ത് മാന്യതയുടെ ലക്ഷമമായിരുന്ന അലക്കിത്തേച്ച വേഷ്ടിയുടെയും ജുബ്ബയുടേയും വടിവിനു പിന്നില്‍ ഞാനായിരുന്നു. കഞ്ഞിമുക്കി കശപിശയാക്കിയ പരുത്തിത്തുണിയെ വടിവിനു നിര്‍ത്തണമെങ്കില്‍ ഞാന്‍ വേണമായിരുന്നു.

    ഞാനൊരു തണുപ്പനായിരുന്നു. എന്നെ ചൂടാക്കണമെങ്കില്‍ നാലഞ്ച് ചിരട്ട കത്തിച്ച് കനലാക്കണം. തീക്കനല്‍ എന്റെ വായ തുറന്ന് വയറിലേക്കിടണം. കുറെ പണിയെടുക്കുമ്പോള്‍ ഞാന്‍ തണുക്കാന്‍ തുടങ്ങും. അപ്പോള്‍ എന്റെ വായ വീണ്ടും തുറന്ന് വീശണം. വിശറിയുടെ നേര്‍ത്തകാറ്റടിക്കുമ്പോള്‍ എന്റെ നെഞ്ചിലെ കനല്‍ ആളിക്കത്താന്‍ തുടങ്ങും. എന്റെ കണ്ണുകള്‍ ചുകപ്പുനിറത്തില്‍ തിളങ്ങാന്‍ തുടങ്ങും.
  വൈദ്യുതിയെന്ന മാന്ത്രികന്റെ വരവോടെ ആളുകള്‍ ഞങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ മച്ചിന്‍ പുറത്തെത്തി. ചിലര്‍ ആക്രിക്കച്ചവടക്കാര്‍ക്ക് നൂറിനും ഇരുനൂറിനും ഞങ്ങളെ കൈമാറി.  യഥാര്‍ത്ത വിലയറിയാവുന്ന ആക്രിക്കാരന്‍ പത്തിരട്ടി വിലക്ക് ഞങ്ങളെ പുരാവസ്തു വില്‍പ്പനക്കാര്‍ക്ക് കൈമാറി. ഞങ്ങളെ വിറ്റവര്‍, കിട്ടിയ കാശിന് സ്വിച്ചിട്ടാല്‍ ചൂടാവുന്ന പഌസ്റ്റിക്ക് പെട്ടികള്‍ വാങ്ങി. ചിലരെല്ലാം ഷോക്കടിച്ച് പരലോകം പൂകി. നാലുചക്ര വണ്ടികളുന്തി ഇസ്തിരിയിടാനുണ്ടോ എന്നന്വേഷിച്ചു നടക്കുന്ന അണ്ണാച്ചിമാര്‍ക്ക് ഞഞളോട് ഇപ്പോഴും പ്രിയമാണ്. ആകെയൊരാശ്വാസം അതു മാത്രമാണ്.

    കാലം മാറുന്നതനുസരിച്ച് കോലവും മാറണമെന്ന തത്ത്വം അംഗീകരിച്ച് ആരോടും പരിഭവമില്ലാതെ ....നിങ്ങളുടെ സ്വന്തം ഇസ്തരിപ്പെട്ടി.
  

No comments:

Post a Comment